നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എലിസാ മോർഗൻ

മതിയായ വലിപ്പം

എന്റെ ചെറുമകന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ ലൈനിലേക്ക് ഓടിക്കയറി, ഉയരം രേഖപ്പെടുത്തിയിരിക്കുന്ന ചിഹ്നത്തിനെതിരെ പുറംതിരിഞ്ഞുനിന്നുകൊണ്ട് അവനു മതിയായ വലിപ്പമുണ്ടോ എന്ന് നോക്കി. അവന്റെ തല അടയാളത്തെ കവിഞ്ഞു കണ്ടപ്പോള്‍ അവന്‍ സന്തോഷത്തോടെ അലച്ചു.

ജീവിതത്തിന്റെ ഭൂരിഭാഗവും ''വലുത്'' ആയിരിക്കുക എന്നതിനെക്കുറിച്ചാണ്, അല്ലേ? ഡ്രൈവര്‍ പരീക്ഷ നടത്താന്‍. വോട്ടുചെയ്യാന്‍. വിവാഹം കഴിക്കാന്‍. എന്റെ ചെറുമകനെപ്പോലെ, വളരാന്‍ കൊതിച്ചുകൊണ്ട് നമ്മുടെ ജീവിതം ചിലവഴിക്കാന്‍ നമുക്കു കഴിയും.

പുതിയനിയമ കാലഘട്ടത്തില്‍, കുട്ടികള്‍ സ്‌നേഹിക്കപ്പെട്ടിരുന്നു എങ്കിലും അവര്‍ക്ക് കുടുംബം പുലര്‍ത്താനും മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേകാവകാശങ്ങളുമായി സിനഗോഗില്‍ പ്രവേശിക്കാനും കഴിയുംവിധം ''പ്രായമാകുന്നതുവരെ'' അവരെ സമൂഹത്തില്‍ അത്രയധികം വിലമതിച്ചിരുന്നില്ല. ദരിദ്രരെയും രോഗികളെയും കുട്ടികളെയും പോലും സ്വാഗതം ചെയ്തുകൊണ്ട് യേശു തന്റെ കാലത്തെ രീതികളെ വെല്ലുവിളിച്ചു. മൂന്ന് സുവിശേഷങ്ങള്‍ (മത്തായി, മര്‍ക്കൊസ്, ലൂക്കൊസ്), അവന്‍ അവരുടെമേല്‍ കൈവെക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതിനായി മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് പറയുന്നു (മത്തായി 19:13; മര്‍ക്കൊസ് 10:16).

ഇത് അസൗകര്യമായി കണ്ട ശിഷ്യന്മാര്‍ മാതാപിതാക്കളെ ശാസിച്ചു. യേശു അതു കണ്ടപ്പോള്‍ 'മുഷിഞ്ഞു' (മര്‍ക്കൊസ് 10:14) കൊച്ചുകുട്ടികള്‍ക്കു വേണ്ടി കൈകള്‍ നീട്ടി. അവിടുന്ന് തന്റെ രാജ്യത്തില്‍ അവരുടെ മൂല്യം ഉയര്‍ത്തി, എല്ലാവരേയും അവരെപ്പോലെയാകാന്‍ - അവനെ അറിയുന്നതിനായി അവരുടെ ദുര്‍ബലതയും അവനുവേണ്ടി അവര്‍ പ്രകടിപ്പിക്കുന്ന ആവശ്യവും ഉള്‍ക്കൊള്ളാന്‍ - വെല്ലുവിളിച്ചു (ലൂക്കൊസ് 18:17). നമ്മുടെ ശിശുസമാനമായ ആവശ്യമാണ് അവന്റെ സ്‌നേഹം സ്വീകരിക്കാന്‍ നമ്മെ ''വലിയവര്‍'' ആക്കുന്നത്.

പ്രാര്‍ത്ഥന മുട്ടകള്‍

എന്റെ അടുക്കള ജാലകത്തിന് തൊട്ടപ്പുറത്ത്, നടുമുറ്റത്തിന്റെ മേല്‍ക്കൂരക്കു താഴെയായി ഒരു പ്രാവ് അവളുടെ കൂടു നിര്‍മ്മിച്ചു. അവള്‍ പുല്ലുകള്‍ ചുണ്ടിലൊതുക്കി സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും മുട്ടകള്‍ ഇട്ട് അടയിരിക്കുന്നതും ഞാന്‍ താല്‍പ്പര്യത്തോടെ വീക്ഷിച്ചു. ഓരോ പ്രഭാതത്തിലും ഞാന്‍ അവളുടെ പുരോഗതി പരിശോധിച്ചു; എന്നാല്‍ ഓരോ പ്രഭാതത്തിലും അവിടെ ഒന്നും സംഭവിച്ചില്ല. പ്രാവിന്‍ മുട്ട വിരിയാന്‍ കുറച്ച് ആഴ്ചകള്‍ എടുക്കും.

അത്തരം അക്ഷമ എനിക്ക് പുതിയതല്ല. കാത്തിരിപ്പ് വേളകളില്‍, പ്രത്യേകിച്ച് പ്രാര്‍ത്ഥനയില്‍, ഞാന്‍ എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുന്നു. ഞങ്ങളുടെ ആദ്യത്തെ കുട്ടിയെ ദത്തെടുക്കാന്‍ ഞാനും ഭര്‍ത്താവും അഞ്ച് വര്‍ഷത്തോളം കാത്തിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുത്തുകാരിയായ കാതറിന്‍ മാര്‍ഷല്‍ എഴുതി, ''മുട്ടകള്‍ പോലെ പ്രാര്‍ത്ഥനകളും അവ ഇട്ടാലുടനെ വിരിയുകയില്ല.'

ഹബക്കൂക്് പ്രവാചകന്‍ പ്രാര്‍ത്ഥനയില്‍ പോരാടി കാത്തിരുന്നു. ദക്ഷിണ രാജ്യമായ യെഹൂദയ്‌ക്കെതിരായി ബാബിലോണിന്റെ ക്രൂരമായ ദുഷ്‌പെരുമാറ്റത്തിന്മേലുള്ള ദൈവത്തിന്റെ മൌനം ഹബക്കൂക്കിനെ അസ്വസ്ഥപ്പെടുത്തിയെങ്കിലും 'അവന്‍ എന്നോട് എന്തരുളിച്ചെയ്യും... എന്നു കാണേണ്ടതിനു' ദൃഷ്ടിവച്ചുകൊണ്ട് 'ഞാന്‍ കൊത്തളത്തില്‍നിന്നു കാവല്‍ കാത്തുകൊണ്ട്' കാത്തിരിക്കും എന്നു ഹബക്കൂക് പറഞ്ഞു (ഹബക്കൂക് 2:1). ദൈവം നിശ്ചയിച്ച് അവധിക്കായി' ഹബക്കൂക് കാത്തിരിക്കണമെന്നും ദൈവം പറഞ്ഞു (വാ. 3). കൂടാതെ ദര്‍ശനം നിവര്‍ത്തിയായാലുടന്‍ അതു പ്രചരിപ്പിക്കാന്‍ കഴിയേണ്ടതിന് 'ദര്‍ശനം എഴുതിവയ്ക്കാന്‍'' ദൈവം നിര്‍ദ്ദേശിക്കുന്നു (വാ. 2).

ബാബിലോണിന്റെ പതനത്തിനായി ദൈവം നിശ്ചയിച്ച സമയം ആറു പതിറ്റാണ്ടുകള്‍ അകലെയാണെന്ന് -അല്ലെങ്കില്‍ വാഗ്ദത്തവും നിവൃത്തിയും തമ്മില്‍ ഒരു നീണ്ട വിടവ് ഉണ്ടെന്ന കാര്യം - മാത്രം ദൈവം പറഞ്ഞില്ല. മുട്ടകള്‍പോലെ, പ്രാര്‍ത്ഥനകള്‍ പലപ്പോഴും ഉടനടി വിരിയാറില്ല, മറിച്ച് നമ്മുടെ ലോകത്തിനും നമ്മുടെ ജീവിതത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ അതിപ്രധാനമായ ഉദ്ദേശ്യങ്ങളില്‍ അവ അടവെച്ചിരിക്കുകയാണ്.

ക്ഷമിക്കാന്‍ തിരഞ്ഞെടുത്തു

1999 ജനുവരി 23 ന് ഗ്രഹാം സ്‌റ്റെയ്ന്‍സും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരായ ഫിലിപ്പും തിമോത്തിയും അവരുടെ ജീപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. ഒഡീഷയിലെ കുഷ്ഠരോഗികളായ ദരിദ്രര്‍ക്കിടയില്‍ അവരുടെ സമര്‍പ്പിത സേവനത്തെക്കുറിച്ച് അതുവരെ ഇന്ത്യയ്ക്ക് പുറത്തുള്ള ലോകത്തിന് അത്രയൊന്നും അറിയില്ലായിരുന്നു. അത്തരം ദുരന്തങ്ങള്‍ക്കിടയില്‍, ഭാര്യ ഗ്ലാഡിസും മകള്‍ എസ്ഥേറും എല്ലാവരെയും അത്ഭുതപ്പെടുത്തി. അവര്‍ വെറുപ്പോടെയല്ല, ക്ഷമയോടെ പ്രതികരിക്കാനാണ് തിരഞ്ഞെടുത്തത്.

കേസിന്റെ വിചാരണ അവസാനിച്ച പന്ത്രണ്ടു വര്‍ഷത്തിനുശേഷം, ഗ്ലാഡിസ് ഒരു പ്രസ്താവന ഇറക്കി, 'ഞാന്‍ കൊലയാളികളോട് ക്ഷമിച്ചു, എനിക്കവരോട് ഒരു കൈപ്പും ഇല്ല... ക്രിസ്തുവിലൂടെ ദൈവം എന്നോട് ക്ഷമിച്ചു, തന്റെ അനുയായികളും അത് ചെയ്യുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു.'' മറ്റുള്ളവര്‍ നമ്മോട് ചെയ്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അവസാനിപ്പിച്ച് യേശു നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് തെറ്റുകള്‍ ക്ഷമിക്കുന്നതിന്റെ താക്കോല്‍ എന്ന് ദൈവം ഗ്ലാഡിസിനെ കാണിച്ചു. ത്‌ന്നെ ക്രൂശിച്ചവരെക്കുറിച്ച് ക്രൂശില്‍ വെച്ച് യേശു പറഞ്ഞ വാക്കുകള്‍ 'പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ' (ലൂക്കൊസ് 23:34) എന്നതായിരുന്നു. അങ്ങനെ യേശുവിന്റെ പാപമോചനത്തെക്കുറിച്ചുള്ള സെഖര്യാപുരോഹിതന്റെ പ്രവചനം നിറവേറുന്നു (1:77).

ഒഡീഷയില്‍ നടന്നതുപോലെയുള്ള സങ്കല്‍പ്പിക്കാനാവാത്ത ഒരു ദുരന്തം നമ്മില്‍ മിക്കവര്‍ക്കും സംഭവിക്കില്ലെങ്കിലും, നമ്മില്‍ ഓരോരുത്തര്‍ക്കും ഏതെങ്കിലും വിധത്തില്‍ അന്യായം സംഭവിച്ചിട്ടുണ്ട്. ഒരു പങ്കാളി ഒറ്റിക്കൊടുക്കുന്നു. ഒരു കുട്ടി മറുതലിക്കുന്നു. ഒരു തൊഴിലുടമ നമ്മെ ദുരുപയോഗം ചെയ്യുന്നു. നാം എങ്ങനെ മുന്നോട്ട് പോകും? ഒരുപക്ഷേ നാം നമ്മുടെ രക്ഷകന്റെ മാതൃകയിലേക്ക് നോക്കുന്നു. തിരസ്‌കരണത്തിന്റെയും ക്രൂരതയുടെയും മുമ്പില്‍ അവന്‍ ക്ഷമിച്ചു. യേശു നമ്മുടെ പാപങ്ങള്‍ ക്ഷമിച്ചതിലൂടെയാണ് നാം മറ്റുള്ളവരെ ക്ഷമിക്കാനുള്ള കഴിവ് ഉള്‍ക്കൊള്ളുന്ന രക്ഷ കണ്ടെത്തുന്നത്. ഗ്ലാഡിസ് സ്റ്റെയിന്‍സിനെപ്പോലെ, ക്ഷമിക്കുന്നതിനായി നമ്മുടെ ഹൃദയം തുറക്കുന്നതിനായി നമ്മുടെ കൈപ്പ് ഒഴിവാക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.

ആനന്ദ തൈലം

ഒരു സിനിമയില്‍ നിങ്ങള്‍ യേശുവിന്റെ ഭാഗം അവതരിപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ എങ്ങനെ ആ വേഷത്തെ സമീപിക്കും? 1993 ലെ വിഷ്വല്‍ ബൈബിള്‍ സിനിമയായ മത്തായിയില്‍ യേശുവിനെ അവതരിപ്പിച്ച ബ്രൂസ് മാര്‍ക്കിയാനോ നേരിട്ട വെല്ലുവിളി അതായിരുന്നു. ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ തന്റെ വേഷത്തെ അടിസ്ഥാനമാക്കി യേശുവിനെക്കുറിച്ചുള്ള നിഗമനങ്ങളില്‍ എത്തുമെന്ന് അറിഞ്ഞപ്പോള്‍, ക്രിസ്തുവിനെ ''ശരിയായി'' അവതരിപ്പിക്കുന്നതിനുള്ള ഭാരം അമിതമായി തോന്നി. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു -നന്നായി യേശുവിനെ അവതരിപ്പിക്കാനുള്ള കൃപയ്ക്കുവേണ്ടി.

എബ്രായ ലേഖനം ഒന്നാം അധ്യായത്തില്‍ നിന്ന് ബ്രൂസ് ഉള്‍ക്കാഴ്ച നേടി, അവിടെ പിതാവായ ദൈവം പുത്രനെ ''ആനന്ദ തൈലം'' കൊണ്ട് അഭിഷേകം ചെയ്തുകൊണ്ട് അവനെ വേര്‍തിരിച്ചതെങ്ങനെയെന്ന് എഴുത്തുകാരന്‍ പറയുന്നു (1:9). ഇത്തരത്തിലുള്ള സന്തോഷം ആഘോഷത്തിന്റെ ഒന്നാണ് - പിതാവുമായുള്ള ബന്ധത്തിന്റെ സന്തോഷം പൂര്‍ണ്ണഹൃദയത്തോടെ പ്രകടിപ്പിക്കുന്ന ഒന്ന്. അത്തരം സന്തോഷം ജീവിതത്തിലുടനീളം യേശുവിന്റെ ഹൃദയത്തെ ഭരിച്ചു. എബ്രായര്‍ 12:2 വിവരിക്കുന്നതുപോലെ, അവന്‍ 'തന്റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുകയും ചെയ്തു''

ഈ തിരുവെഴുത്തു പ്രയോഗത്തില്‍ നിന്ന് തന്റെ സൂചനകള്‍ എടുത്ത്, ബ്രൂസ് തന്റെ രക്ഷകന്റെ അതുല്യമായ സന്തോഷം നിറഞ്ഞ ഒരു ചിത്രം വാഗ്ദാനം ചെയ്തു. തല്‍ഫലമായി, അവന്‍ ''പുഞ്ചിരിക്കുന്ന യേശു'' എന്നറിയപ്പെട്ടു. നമുക്കും മുട്ടുകുത്തി ''യേശുവിനുവേണ്ടി യേശുവിനോട് യാചിക്കാന്‍'' ധൈര്യപ്പെടാം. അവിടുത്തെ സ്വഭാവത്താല്‍ അവന്‍ നമ്മെ നിറയ്ക്കട്ടെ, നമുക്ക് ചുറ്റുമുള്ള ആളുകള്‍ നമ്മില്‍ അവിടുത്തെ സ്‌നേഹത്തിന്റെ പ്രകടനം കാണട്ടെ!

യേശുവിനെപ്പോലെ പ്രാര്‍ത്ഥിക്കുക

ഓരോ നാണയത്തിനും രണ്ട് വശങ്ങളുണ്ട്. മുന്‍വശത്തെ ''തല'' എന്ന് വിളിക്കുന്നു, റോമന്‍ കാലം മുതല്‍, സാധാരണയായി ഒരു രാജ്യത്തിന്റെ തലവന്റെ ചിത്രമാണവിടുള്ളത്. പിന്‍ഭാഗത്തെ ''വാല്‍'' എന്ന് വിളിക്കുന്നു, ഇത് ഒരു ബ്രിട്ടീഷ് നാണയത്തില്‍ നിന്ന് ഉത്ഭവിച്ചതാകാം, അവിടെ സിംഹത്തിന്റെ ഉയര്‍ത്തിയ വാലിനെ ചിത്രീകരിച്ചിരിക്കുന്നു.
ഒരു നാണയം പോലെ, ഗെത്ത്‌സമനയിലെ തോട്ടത്തില്‍ ക്രിസ്തുവിന്റെ പ്രാര്‍ത്ഥനയ്ക്ക് രണ്ട് വശങ്ങളുണ്ട്. താന്‍ ക്രൂശില്‍ മരിക്കുന്നതിന്റെ തലേദിവസം രാത്രി, തന്റെ ജീവിതത്തിലെ ഏറ്റവും ആഴമേറിയ മണിക്കൂറുകളില്‍ യേശു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ''പിതാവേ, നിനക്കു മനസ്സുെണ്ടങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീക്കണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു'' (ലൂക്കൊസ് 22:42). 'ഈ പാനപാത്രം നീക്കുക'' എന്ന് ക്രിസ്തു പറയുമ്പോള്‍, അതാണ് പ്രാര്‍ത്ഥനയുടെ അസംസ്‌കൃത സത്യസന്ധത. ''ഇതാണ് എനിക്ക് വേണ്ടത്'' എന്ന തന്റെ വ്യക്തിപരമായ ആഗ്രഹം അവന്‍ വെളിപ്പെടുത്തുന്നു.
യേശു നാണയം തിരിക്കുന്നു, ''എന്റെ ഇഷ്ടമല്ല'' എന്ന് പ്രാര്‍ത്ഥിക്കുന്നു. അതാണ് ഉപേക്ഷിക്കാനുള്ള വശം. ''ദൈവമേ, അങ്ങയ്ക്ക് എന്താണ് വേണ്ടത്?'' എന്നു നാം പ്രാര്‍ത്ഥിക്കുമ്പോഴാണ് ഉപേക്ഷിക്കുക എന്ന വശം ആരംഭിക്കുന്നത്.
ഈ രണ്ടു വശങ്ങളുള്ള പ്രാര്‍ത്ഥന മത്തായി 26, മര്‍ക്കൊസ് 14 എന്നിവയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്‍ 18-ലും ഇത് പരാമര്‍ശിച്ചിരിക്കുന്നു. യേശു പ്രാര്‍ത്ഥനയുടെ ഈ രണ്ടു വശങ്ങളും പ്രാര്‍ത്ഥിച്ചിട്ടുണ്ട്: ഈ പാനപാത്രം നീക്കുക (യേശുവിന്റെ ആവശ്യം), എങ്കിലും എന്റെ ഇഷ്ടമല്ല (''ദൈവമേ, അങ്ങയ്ക്ക് എന്താണ് വേണ്ടത്?''). ഇതിനു രണ്ടിനുമിടയില്‍ തിരിയുകയാണ് ആ പ്രാര്‍ത്ഥന.

മണി

കുട്ടിക്കാലം മുതലേ നാവികസേനയുടെ കമാന്‍ഡോ ആകുന്നതു ജോണ്‍സന്‍സ്വപ്‌നം കണ്ടു - ഇത് വര്‍ഷങ്ങളോളമുള്ള ശാരീരിക ശിക്ഷണത്തിനും ആത്മത്യാഗത്തിനും അവനെ പ്രേരിപ്പിച്ചു. പരിശീലകര്‍ ''നരക ആഴ്ച'' എന്ന് പരാമര്‍ശിക്കുന്ന പരിശീലനം് ഉള്‍പ്പെടെ, ശക്തിയുടെയും സഹിഷ്ണുതയുടെയും കഠിനമായ പരിശോധനകള്‍ക്ക് അവന്‍ വിധേയനായി
.
സമഗ്രമായ പരിശീലനം പൂര്‍ത്തിയാക്കാന്‍ ജോണ്‍സന്‍ ശാരീരികമായി കഴിവുള്ളവനായിരുന്നില്ല. അതിനാല്‍ പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നുവെന്ന് കമാന്‍ഡറെയും സഹ ട്രെയിനികളെയും അറിയിക്കാന്‍ മനസ്സില്ലാമനസ്സോടെ അവന്‍ മണി മുഴക്കി. മിക്കവര്‍ക്കും ഇത് ഒരു പരാജയം പോലെ തോന്നും. കടുത്ത നിരാശ ഉണ്ടായിരുന്നിട്ടും, ജോണ്‍സന്് തന്റെ സൈനിക പരാജയം തന്റെ ജീവിത ദൗത്യത്തിനുള്ള ഒരുക്കമായി പില്‍ക്കാലത്തു കാണാന്‍ കഴിഞ്ഞു.

അപ്പൊസ്തലനായ പത്രൊസ് സ്വന്തം പരാജയം അനുഭവിച്ചു. ജയിലിലും മരണത്തിലും താന്‍ യേശുവിനോട് വിശ്വസ്തനായി തുടരുമെന്ന് അവന്‍ ധൈര്യത്തോടെ പ്രഖ്യാപിച്ചു (ലൂക്കൊസ് 22:33). എങ്കിലും തനിക്ക് യേശുവിനെ അറിയില്ല എന്നു തള്ളിപ്പറഞ്ഞതിനെയോര്‍ത്ത് അവനു പിന്നീട് കരയേണ്ടിവന്നു (വാ. 60-62). എന്നാല്‍ പരാജയത്തിനുമപ്പുറം ദൈവത്തിന് പദ്ധതികളുണ്ടായിരുന്നു. പത്രൊസിന്റെ തള്ളിപ്പറയലിനുമുമ്പ്, യേശു അവനോടു പറഞ്ഞു, ''നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല'' (മത്തായി 16:18; ലൂക്കൊസ് 22:31-32 കാണുക ).

നിങ്ങള്‍ യോഗ്യതയുള്ളവനല്ലെന്നും മുന്നോട്ടു പോകാന്‍ കഴിവുള്ളവനല്ലെന്നും ചിന്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു പരാജയവുമായി നിങ്ങള്‍ മല്ലിടുകയാണോ? പരാജയത്തിന്റെ മണിമുഴക്കം നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ വലിയ ഉദ്ദേശ്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കരുത്.

വിട്ടുപോകാനുള്ള ആഹ്വാനം

ഒരു യുവതിയെന്ന നിലയില്‍, മുപ്പതാം വയസ്സില്‍ ഞാന്‍ വിവാഹിതയാണെന്നും നല്ല ജോലിയിലാണെന്നും ഞാന്‍ സങ്കല്‍പ്പിച്ചു - പക്ഷേ അത് സംഭവിച്ചില്ല. എന്റെ ഭാവി എന്റെ മുന്‍പില്‍ ശൂന്യമായി കിടന്നു, എന്റെ ജീവിതവുമായി എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പോരാട്ടമനുഭവിച്ചു. ഒടുവില്‍ മറ്റുള്ളവരെ സേവിക്കുന്നതിലൂടെ ദൈവത്തെ സ്‌നേഹിക്കുന്നതിനായിട്ടാണ് ദൈവം എന്നെ വിളിക്കുന്നത് എന്നെനിക്കു മനസ്സിലാകുകയും ഞാന്‍ ഒരു സെമിനാരിയില്‍ ചേര്‍ന്നു. അപ്പോഴാണ് ഞാന്‍ എന്റെ വേരുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഞാന്‍ അകന്നുപോകുന്നതായുള്ള യാഥാര്‍ത്ഥ്യം എന്നെ തകര്‍ത്തത്. എങ്കിലും ദെവത്തിന്റെ വിളിയോട് പ്രതികരിക്കുന്നതിന്, എനിക്ക് പോകേണ്ടിവന്നു.

യേശു ഗലീല കടലിനരികിലൂടെ നടക്കുകയായിരുന്നു. പത്രൊസും സഹോദരന്‍ അന്ത്രെയാസും കടലില്‍ വല വീശുന്നത് അവന്‍ കണ്ടു. ''എന്റെ പിന്നാലെ വരുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും' എന്ന് അവരെ വിളിച്ചു (മത്തായി 4:19). യേശു മറ്റു രണ്ടു മത്സ്യത്തൊഴിലാളികളായ യാക്കോബിനെയും സഹോദരന്‍ യോഹന്നാനെയും കണ്ടു സമാനമായ രീതിയില്‍ അവരെയും വിളിച്ചു (വാ. 21).

ഈ ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തെത്തിയപ്പോള്‍ അവരും ചിലത് ഉപേക്ഷിച്ചാണു വന്നത്. പത്രൊസും അന്ത്രെയാസും ''വല ഉപേക്ഷിച്ചു'' (വാ. 20). യാക്കോബും യോഹന്നാനും ''പടകിനെയും അപ്പനെയും വിട്ട് അവനെ അനുഗമിച്ചു'' (വാ. 22). ലൂക്കൊസ് ഇപ്രകാരം പറയുന്നു: ''പിന്നെ അവര്‍ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു'' (ലൂക്കൊസ് 5:11).

യേശുവിലേക്കുള്ള ഓരോ വിളിയിലും മറ്റെന്തെങ്കിലും ഒന്നിനുവേണ്ടിയുള്ള വിളിയും ഉള്‍പ്പെടുന്നു. വല. പ
ടക്. പിതാവ്. സുഹൃത്തുക്കള്‍. വീട്. തന്നോടുള്ള ബന്ധത്തിലേക്ക് ദൈവം നമ്മെയെല്ലാം വിളിക്കുന്നു. പിന്നെ അവന്‍ നമ്മെ ഓരോരുത്തരെയും സേവനത്തിനായി വിളിക്കുന്നു.

തുളയ്ക്കപ്പെട്ട സ്‌നേഹം

അവള്‍ വിളിച്ചു. അവള്‍ സന്ദേശം അയച്ചു. എന്നാല്‍ സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും നേടാന്‍ കഴിയാതെ ചാന്ദിനി സഹോദരന്റെ ഗേറ്റിനു പുറത്ത് നിന്നു. വിഷാദവും ആസക്തിയും നേരിടുന്ന അവളുടെ സഹോദരന്‍ വീട്ടില്‍ ഒളിച്ചിരുന്നു. അവന്റെ ഒറ്റപ്പെടലിലേക്ക് നുഴഞ്ഞുകയറാനുള്ള തീവ്രശ്രമത്തില്‍, ചാന്ദിനി അവനു പ്രിയപ്പെട്ട പല ഭക്ഷണങ്ങളും പ്രോത്സാഹന ബൈബിള്‍ വാക്യങ്ങളും ശേഖരിക്കുകയും വേലിക്ക് മുകളിലൂടെ വീട്ടിലേക്കിടുകയും ചെയ്തു.

പാക്കേജ് അവള്‍ എറിഞ്ഞപ്പോള്‍ അത് ഗേറ്റിലെ കൂര്‍ത്ത കമ്പികളില്‍ ഒന്നില്‍ തട്ടി കീറി അതിലെ ഉള്ളടക്കങ്ങള്‍ മുറ്റത്തെ മണലില്‍ ചിതറി വീണു.. നന്നായി ഉദ്ദേശിച്ച, സ്‌നേഹം നിറഞ്ഞ അവളുടെ വഴിപാട് പാഴായിപ്പോയി. അവളുടെ സമ്മാനം അവളുടെ സഹോദരന്‍ ശ്രദ്ധിക്കുമോ? അവള്‍ ഉദ്ദേശിച്ച പ്രത്യാശയുടെ ദൗത്യം അത് നിറവേറ്റുമോ? അവന്റെ രോഗശാന്തിക്കായി അവള്‍ കാത്തിരിക്കുമ്പോള്‍ അവള്‍ക്ക് പ്രത്യാശിക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേ കഴിയുമായിരുന്നുള്ളു.

ദൈവം നമ്മെ അത്രയധികം സ്‌നേഹിച്ചതുകൊണ്ട് തന്റെ ഏകജാതനായ പുത്രനെ, നമ്മുടെ തകര്‍ന്നതും തന്നിലേക്കു തന്നെ ഒതുങ്ങിയതുമായ ലോകത്തിന് സ്‌നേഹവും സൗഖ്യവും നല്‍കുന്നതിനായി അയച്ചു (യോഹന്നാന്‍ 3:16) യെശയ്യാവ് 53:5-ല്‍ ഈ സ്‌നേഹപ്രവൃത്തിയുടെ വില യെശയ്യാ പ്രവാചകന്‍ പ്രവചിച്ചു. ഈ പുത്രന്‍ 'നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു.'' അവന്റെ മുറിവുകള്‍ ആത്യന്തിക സൗഖ്യത്തിന്റെ പ്രത്യാശ നമുക്കു നല്‍കുന്നു. 'നമ്മുടെ എല്ലാവരുടെയും അകൃത്യം' അവന്‍ സ്വയം ഏറ്റെടുത്തു (വാ. 6).

നമ്മുടെ പാപത്തിനും ആവശ്യത്തിനും വേണ്ടി മമുറിവേറ്റ ദൈവത്തിന്റെ യേശു ദാനം ഇന്ന് നമ്മുടെ നാളുകളിലേക്ക് പുതിയ ശക്തിയും കാഴ്ചപ്പാടും നല്‍കുന്നു. അവന്റെ സമ്മാനത്തിന് നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്?

ശുദ്ധിയുള്ള പാത്രങ്ങള്‍

'പക അതു വഹിക്കുന്ന പാത്രത്തെ ദ്രവിപ്പിക്കും.'' ജോര്‍ജ്ജ് ഡബ്ല്യു. എച്ച്. ബുഷിന്റെ ശവസംസ്‌കാരത്തില്‍ മുന്‍ സെനറ്റര്‍ അലന്‍ സിംപ്‌സണ്‍ പ്രസ്താവിച്ചതാണ് ഈ വാക്കുകള്‍. തന്റെ പ്രിയ സുഹൃത്തിന്റെ ദയയെക്കുറിച്ച് വിവരിക്കാനുള്ള ശ്രമത്തില്‍, അമേരിക്കന്‍ ഐക്യനാടുകളുടെ നാലപ്‌ത്തൊന്നാമത്തെ പ്രസിഡന്റ് തന്റെ ഔദ്യോഗിക നേതൃത്വത്തിലും വ്യക്തിപരമായ ബന്ധങ്ങളിലും പക വെച്ചു പുലര്‍ത്തുന്നതിനു പകരം നര്‍മ്മവും സ്‌നേഹവും എപ്രകാരമാണ് സൂക്ഷിച്ചതെന്ന് സെനറ്റര്‍ സിംപ്‌സണ്‍ ഓര്‍മ്മിച്ചു.

സെനറ്ററുടെ ഉദ്ധരണിയോട് ഞാന്‍ യോജിക്കുന്നു, നിങ്ങളോ? ഞാന്‍ പക കൊണ്ടുനടക്കുമ്പോള്‍ എനിക്കു കേടു സംഭവിക്കുന്നു.

നാം നെഗറ്റീവായതിനോടു പറ്റിയിരിക്കുമ്പോഴും കോപത്തോടെ പൊട്ടിത്തെറിക്കുമ്പോഴും നമ്മുടെ ശരീരത്തിനു സംഭവിക്കുന്ന കേട് മെഡിക്കല്‍ ഗവേഷണം വെളിപ്പെടുത്തുന്നു: നമ്മുടെ രക്തസമ്മര്‍ദ്ദം ഉയരുന്നു. നമ്മുടെ ഹൃദയം ശക്തിയായി മിടിക്കുന്നു. നമ്മുടെ ചൈതന്യം ക്ഷയിക്കുന്നു. നമ്മുടെ പാത്രം ദ്രവിക്കുന്നു.

സദൃശവാക്യങ്ങള്‍ 10:12 ല്‍ ശലോമോന്‍ രാജാവ് ഇപ്രകാരം നിരീക്ഷിക്കുന്നു: 'പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്‌നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.'' ഇവിടെ പറയുന്ന പകയില്‍ നിന്നുളവാകുന്ന വഴക്ക് വ്യത്യസ്ത ാേഗത്രങ്ങളിലും കുലത്തിലും പെട്ട എതിരാളികള്‍ തമ്മിലുള്ള രക്തരൂക്ഷിത യുദ്ധമാണ്. അത്തരം പക പ്രതികാരത്തിനുള്ള വാഞ്ഛയെ ജ്വലിപ്പിക്കുകയും പരസ്പരം വെറുക്കുന്ന ജനത്തിന് ബന്ധങ്ങള്‍ അസാദ്ധ്യമാകയും ചെയ്യുന്നു.

നേരെ മറിച്ച്, ദൈവത്തിന്റെ സ്‌നേഹത്തിന്റെ മാര്‍ഗ്ഗം സകല തെറ്റുകളെയും മൂടുന്നു - മൂടുപടം ഇടുന്നു, ഒളിപ്പിക്കുന്നു അല്ലെങ്കില്‍ ക്ഷമിക്കുന്നു. അതിനര്‍ത്ഥം നാം തെറ്റുകളെ കണ്ടില്ലെന്നു നടിക്കുകയോ തെറ്റുകാരനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു എന്നല്ല. മറിച്ച് ഒരുവന്‍ യഥാര്‍ത്ഥമായി അനുതപിക്കുമ്പോള്‍ പിന്നെ നാം തെറ്റുകളെ താലോലിക്കുന്നില്ല. അവര്‍ ഒരിക്കലും ക്ഷമി ചോദിക്കുന്നില്ലെങ്കില്‍ നാം നമ്മുടെ ഭാരങ്ങളെ ദൈവത്തിനു വിട്ടുകൊടുക്കുന്നു. ഏറ്റവും നന്നായി സ്‌നോഹിക്കന്നവനെ അറിയുന്ന നാം 'ഉറ്റസ്‌നേഹം ഉള്ളവരായിരിക്കണം. സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു' 1 പത്രൊസ് 4:8).

സമ്മതങ്ങളുടെ ഒരു മാല

ഒരു ക്രിസ്തുമസിന് എന്റെ മുത്തശ്ശി എനിക്ക് മനോഹരമായ ഒരു നെക്ക്ലസ് സമ്മാനിച്ചു. മനോഹരമായ മുത്തുകള്‍ എന്റെ കഴുത്തില്‍ തിളങ്ങിക്കൊണ്ടിരുന്നു; എന്നാല്‍ ഒരു ദിവസം അതിന്റെ ചരടു പൊട്ടി. മുത്തുകള്‍ ഞങ്ങളുടെ വീടിന്റെ പലക പാകിയ തറയിലെമ്പാടും ചിതറി. പലകയുടെ മുകളിലൂടെ ഇഴഞ്ഞ് ഓരോ ചെറിയ ഗോളവും ഞാന്‍ കണ്ടെടുത്തു. ഒറ്റയ്ക്ക് അവ വളരെ ചെറുതായിരുന്നു. എന്നാല്‍ ചരടില്‍ കോര്‍ക്കുമ്പോള്‍ ആ മുത്തുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു.

ചിലപ്പോള്‍ ദൈവത്തോടുള്ള എന്റെ സമ്മതങ്ങള്‍ അപ്രധാനമെന്നു തോന്നാറുണ്ട് - ആ ഒറ്റയൊറ്റ മുത്തുകള്‍ പോലെ. അതിസയകരമാംവിധം അനുസരണയുള്ളവളായിരുന്ന യേശുവിന്റെ അമ്മ മറിയയുമായി ഞാന്‍ എന്നെ താരതമ്യം ചെയ്യാറുണ്ട്. മശിഹായെ ഗര്‍ഭം ധരിക്കാനുള്ള ദൈവവിളി സ്വീകരിച്ചപ്പോള്‍ അവള്‍ സമ്മതമറിയിച്ചു, 'ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു'' (ലൂക്കൊസ് 1:38). അവളില്‍നിന്നു പ്രതീക്ഷിക്കുന്നതെന്തെല്ലാമാണെന്ന് അവള്‍ പൂര്‍ണ്ണമായി മനസ്സിലാക്കിയിരുന്നുവോ? തന്റെ പുത്രനെ ക്രൂശിലേക്കു വിട്ടുകൊടുക്കാന്‍ കുറെക്കൂടി വലിയൊരു സമ്മതം ആവശ്യമായിരുന്നു എന്ന കാര്യം?

മാലാഖമാരുടെയും ഇടയന്മാരുടെയും സന്ദര്‍ശനത്തിനുശേഷം, ലൂക്കൊസ് 2:19 നമ്മോടു പറയുന്നത്, 'മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു'' എന്നാണ്. സംഗ്രഹിക്കുക എന്നതിനര്‍ത്ഥം 'സൂക്ഷിച്ചുവയ്ക്കുക'' എന്നാണ്. ധ്യാനിക്കുക എന്നതിനര്‍ത്ഥം 'ചരടില്‍ കോര്‍ക്കുക'' എന്നാണ്. 2:51 ലും മറിയയെക്കുറിച്ച് ഈ പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്. തന്റെ ജീവിതകാലത്ത് അനേക സമ്മതങ്ങള്‍ അവള്‍ക്കു മൂളേണ്ടി വന്നിട്ടുണ്ട്.
മറിയയെപ്പോലെ നമ്മുടെ അനുസരണത്തിന്റെ താക്കോല്‍ , നമ്മുടെ പിതാവിന്റെ വിളികളോട് വിവിധ സമയങ്ങളില്‍ നാം പറഞ്ഞിട്ടുള്ള സമ്മതങ്ങള്‍, സമര്‍പ്പിത ജീവിതത്തിന്റെ നിധിയായി ഒരു മാലയാകുന്നതുവരെ ഒരു സമയത്ത് ഒന്നു വീതം ചരടില്‍ കോര്‍ക്കുന്നതായിരിക്കാം.